Sections

ഐഒസിയുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ 

Thursday, Feb 23, 2023
Reported By Admin
IOC

ഗരാഷ് മീ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു


ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വിൽപനാന്തര സേവനദാതാവായ സയാര ഇന്നൊവേഷൻസിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം സർവീസ് ഓൺ വീൽസ് വിഭാഗത്തിൽ ഇന്ധനേതര പ്രവർത്തനങ്ങളിൽ ഗരാഷ് മീ ഐഒസിയുടെ പങ്കാളിയാകും. കമ്പനിപ്പടിയിലെ ഐഒസി പമ്പ് എംഎ മൂപ്പൻ ആൻഡ് ബ്രദേഴ്സിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നത്. ഐഒസി റീട്ടെയ്ൽ സെയിൽസ് ജിഎം ദീപു മാത്യുവാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.

കമ്പനിപ്പടിയിലെ ഐഒസി പമ്പ് എംഎ മൂപ്പൻ ആൻഡ് ബ്രദേഴ്സിൽ ഗരാഷ്മീയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐഒസി റീട്ടെയ്ൽ സെയിൽസ് ജിഎം ദീപു മാത്യു (വലത്) നിർവഹിക്കുന്നു. ഗരാഷ്മീ സ്ഥാപകരായ അരുൺരാജ് പി.ആർ, ആനന്ദ് ആന്റണി, ഐഒസി ഡിവിഷണൽ റീട്ടെയ്ൽ സെയിൽസ് ഹെഡ് വിപിൻ ഓസ്റ്റിൻ, റീട്ടെയ്ൽ സെയിൽസ് കേരള ഡിജിഎം പി.ആർ. ജോൺ തുടങ്ങിയവർ സമീപം.

തിരുവനന്തപുരത്ത് എംഎസ്എച്ച് ഫ്യുയൽസിൽ വെള്ളിയാഴ്ചയും അടുത്താഴ്ച തൃശൂരിൽ അനിദ്യ പെട്രോ കഫേയിലും ഗരാഷ്മീയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

2020-ലാണ് ടെക്നോളജി സഹായത്തോടെയുള്ള കേരളത്തിലെ ആദ്യ വാതിൽപ്പടി കാർ സർവീസ് പ്ലാറ്റ്ഫോമായ ഗരാഷ് മീ ആരംഭിച്ചത്. ധാരണപത്രം പ്രകാരം രാജ്യത്തുടനീളമുള്ള ഐഒസി ഔട്ട്ലെറ്റുകളിലൂടെ ഗരാഷ് മീയുടെ സേവനങ്ങൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉൾപ്പെടെ ബെംഗലൂരു, മുംബൈ എന്നിവിടങ്ങളിലായി പത്ത് കേന്ദ്രങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കുക.

ഐഒസിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗരാഷ്മീ സ്ഥാപകരായ അരുൺരാജ് പി.ആർ, ആനന്ദ് ആന്റണി എന്നിവർ പറഞ്ഞു. ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. മികച്ച സർവീസ് ആഗ്രഹിക്കുന്ന കാർ ഉടമകൾക്ക് ഗരാഷ്മീ നൽകുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പങ്കാളിത്തം. ഇന്ത്യയിലുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതോടൊപ്പം തന്നെ ആഗോളതലത്തിലുള്ള അവസരങ്ങൾ തേടുകയും ചെയ്യും. കാർ വാങ്ങുന്നത് മുതൽ അതിന്റെ സമയബന്ധിത സർവീസുകൾ, അറ്റകുറ്റപ്പണികൾ, ഇൻഷൂറൻസ് പുതുക്കൽ തുടങ്ങി കാർ വിൽക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ നൽകിവരുന്ന വാതിൽപ്പടി കാർ സർവീസ് ഇതിൽ ഒന്ന് മാത്രമാണെന്നും ഗരാഷ്മീ സ്ഥാപകർ വ്യക്തമാക്കി. ഇൻഷൂറൻസ് പുതുക്കൽ, ടയർ, ബാറ്ററി, യൂസ്ഡ് കാർ സെയിൽ, പർച്ചേസ് തുടങ്ങിയ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അവർ പറഞ്ഞു.

കാർ ഉടമകളിൽ 65 ശതമാനത്തിലേറെ അംഗീകൃത സർവീസ് സെന്ററുകളിൽ എത്താത്ത സാഹചര്യത്തിൽ വിൽപനാനന്തര സർവീസ് മേഖലയിൽ ഏറെ സാധ്യതകളാണ് ഉളളത്. കോവിഡാനന്തരം സ്വന്തം വാഹന വിപണിയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സർവീസിനുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗരാഷ്മീ പോലുള്ള ടെക്നോളജി സഹായത്തോടെയുള്ള സേവനദാതാക്കൾക്ക് രാജ്യത്താകെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഗരാഷമീക്ക് യൂണിറ്റുകളുള്ളത്. ഇതിന് പുറമേ സംസ്ഥാനത്തുടനീളം സേവനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് ഫ്രാഞ്ചൈസി സംവിധാനവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിലുള്ള മെയിന്റനൻസ്, കാർ വാഷിങ്, ക്ലീനിങ്, സാധാരണയായുള്ള പരിശോധനകൾ, യൂസ്ഡ് കാർ ഇൻസ്പെക്ഷൻ തുടങ്ങിയ സേവനങ്ങളാണ് ഗരാഷ്മീ വാതിൽപ്പടി സേവനങ്ങളായി ലഭ്യമാക്കുന്നത്. ബോഡി ഡെന്റിങ്, പെയിന്റിങ് ഉൾപ്പെടെയുള്ള വലിയ മെക്കാനിക്കൽ ജോലികൾ ഗരാഷ്മീയുടെ കോ-ബ്രാൻഡഡ് പാർട്ണർ വർക്ഷോപ്പുകളിലുമാണ് ലഭ്യമാക്കുന്നത്. ഐഒസി ഡിവിഷണൽ റീട്ടെയ്ൽ സെയിൽസ് ഹെഡ് വിപിൻ ഓസ്റ്റിൻ, റീട്ടെയ്ൽ സെയിൽസ് കേരള ഡിജിഎം പി.ആർ. ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.