Sections

സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി;  ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

Wednesday, Aug 23, 2023
Reported By Admin
SWIFT

  • 60 ബസുകളുടെ ഫ്ളാഗ് ഓഫ് ശനിയാഴ്ച
  • തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ രണ്ടു ഹൈബ്രിഡ് ഹൈടെക് ബസുകൾ
  • തലസ്ഥാനത്തു 163 ഹരിത ബസുകൾ
  • മാർഗദർശി ആപ്പിലൂടെ ബസിനെക്കുറിച്ച തത്സമയ വിവരങ്ങൾ അറിയാം

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും.

ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.

ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്ളാഗ് ഓഫ് ധനമന്ത്രി കെ.എം ബാലഗോപാൽ ചടങ്ങിൽ നിർവഹിക്കും. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശി-യുടെ പ്രകാശനം ശശി തരൂർ എം.പിയും നിർവഹിക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഓടുക. വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്.

60 ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടും.

മാർഗദർശി ആപ്പ് വഴി ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, അമിത വേഗത ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങൾക്ക് ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള 'എന്റെ കെ.എസ്.ആർ.ടി.സി' നീയോ ബീറ്റാ വേർഷന്റെ പ്രകാശനവും നടക്കും.

മെട്രോ സ്റ്റേഷൻ, വിമാനത്താവളങ്ങളിലേതിനു സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ തൽസമയം അറിയിക്കുന്ന പബ്ലിക് അഡ്രസ് (പി.എ) സിസ്റ്റം ബോർഡുകൾ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് തലസ്ഥാനനഗരിയിൽ ഒരുങ്ങുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

നഗരത്തിലെ അഞ്ചിടങ്ങളിൽ അന്തരീക്ഷവായു പരിശോധിക്കാനുള്ള സംവിധാനം, 48 സ്ഥലങ്ങളിൽ സ്മാർട്ട് പാർക്കിംഗ്, ട്രാഫിക് ജംഗ്ഷനുകളിലെ ഗതാഗത പരിപാലനം സ്മാർട്ട് ആക്കി മാറ്റുന്ന പദ്ധതി എന്നിവയെല്ലാം മുന്നോട്ടു പോവുകയാണ്.

സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിൽ ലൊക്കേഷനുകൾ മുൻകൂട്ടി അറിഞ്ഞ് പാർക്കിംഗ് ബുക്ക് ചെയ്യാൻ സാധിക്കും. 70 ട്രാഫിക് സിഗ്നലുകൾ ഇതിനകം തന്നെ സ്മാർട്ട് ആക്കി മാറ്റി കഴിഞ്ഞു. വാർത്താസമ്മേളനത്തിൽ സ്മാർട്ട് സിറ്റി സി.ഇ.ഒ അരുൺ കെ വിജയൻ, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു കെ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.