Sections

കോഴി വളര്‍ത്തലിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹനം

Monday, Nov 15, 2021
Reported By admin
poultry farm

പ്രധാനമായും കോഴി ഫാം നിര്‍മ്മിക്കാനുള്ള ഗ്രാന്റുകളാണ് എടുത്തു പറയേണ്ടത്

 

വീടിനു പരിസരത്ത് ഇത്തിരി സ്ഥലത്ത് നിന്നൊരു വരുമാനം സ്വന്തമാക്കാന്‍ ഏറ്റവും മികച്ച വഴിയാണ് വളര്‍ത്തുകോഴി.ഒരുഭാഗത്ത് പ്രത്യേക പരിചരണമൊന്നും വേണ്ട എന്നതും കോഴിമുട്ടയ്ക്കും ഇറച്ചിക്കുമെന്ന കാര്യങ്ങളിലുള്ള ഡിമാന്റും ഇതിനോടുള്ള താല്‍പര്യം വീട്ടമ്മമാരില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കും വേണ്ടി കോഴി വളര്‍ത്തുന്നവരുണ്ട്.ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനും വിപണിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കോഴിവളര്‍ത്താന്‍ സജ്ജരാക്കാനും സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പ്രധാനമായും കോഴി ഫാം നിര്‍മ്മിക്കാനുള്ള ഗ്രാന്റുകളാണ് എടുത്തു പറയേണ്ടത്.സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളായ കെപ്‌കോ ആശ്രയ,നഗരപ്രിയ,കെപ്‌കോ വനിതാമിത്രം പദ്ധതികള്‍ക്ക് കീഴില്‍ ധനസഹായ സ്‌കീമുകളും ഗ്രാന്റുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

നഗര പ്രദേശങ്ങളിലെ മുട്ടയുല്‍പാദനം വര്‍ധിപ്പിക്കുക, അടുക്കള മാലിന്യങ്ങള്‍ നല്‍കി മുട്ടയുല്‍പാദന ചെലവ് കുറയ്ക്കുക, മാലിന്യ സംസ്‌കരണത്തിന് ഒരു പരിധി വരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ രൂപം നല്‍കിയ ഒരു പദ്ധതിയാണ് കെപ്‌കോ നഗരപ്രിയ പദ്ധതി.

കേരളത്തിലെ ഗ്രാമ പ്രദേശത്തുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് ഒരു ചെറിയവരുമാനമാർഗ്ഗവും കോഴിമുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും മുൻനിറുത്തി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് റൂറൽ ബാക്ക്യാർഡ് പൗൾട്രി പദ്ധതി. നമ്മുടെ സംസ്ഥാനത്തെ ഭൂപ്രകൃതിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യവും കണക്കിലെടുത്ത് അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതികളിലൂടെ മുട്ട ഉല്പാദനം വർദ്ധിപ്പിക്കുകയും ഇതിന്റെ ഉപഭോക്താക്കളായ വനിതകൾക്ക് ചെറിയ ഒരു വരുമാന മാർഗ്ഗവുമാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.

ഒരു പഞ്ചായത്തിലെ തിരഞ്ഞെടുക്കുന്ന  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 500 ഗുണഭോക്താക്കൾക്കാ യാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിപ്പെട്ടവർക്കും മുൻഗണന നൽകേണ്ട താണ്. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 45 കോഴികൾ മൂന്ന് ഘട്ടങ്ങളായി വിതരണം ചെയ്യുന്നതാണ്. ആദ്യ ഘട്ടത്തിൽ 20 ഉം രണ്ടാം ഘട്ടത്തിൽ 15 ഉം മൂന്നാം ഘട്ടത്തിൽ 10 ഉം എന്നീ മുറയ്ക്കാണ് വിതരണം നടത്തുന്നത്. ഇതിനു പുറമേ ഓരോ ഗുണഭോക്താവിനും 750 രൂപ കൂട് നിർമ്മാണത്തിനായി നൽകുന്നതാണ്. ഓരോ ഗുണഭോക്താവും കോഴി ഒന്നിന് 35 രൂപ എന്ന നിരക്കിൽ ഗുണഭോക്ത്യ വിഹിതമായി നൽകേണ്ടതാണ്.

നഗരപരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ തന്നെ അഞ്ച് കോഴിയും ആധുനിക രീതിയിലുള്ള കൂടും, അഞ്ച് കിലോ തീറ്റയും മരുന്നും നല്‍കുന്നതാണ് പദ്ധതി.ഈ ഗുണഭോക്താക്കള്‍ നിശ്ചിത തുക ഉപഭോക്തൃ വിഹിതമായി നല്‍കേണ്ടതുണ്ട്.

ഇവയ്ക്കു പുറമെ ഗ്രാമപ്രദേശങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഓരോ പഞ്ചായത്തിലും 500 വനിത ഗുണഭോക്താക്കള്‍ക്ക് കോഴിവളര്‍ത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഓരോരുത്തര്‍ക്കും എട്ട് കോഴി, അഞ്ച് കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിങ്ങനെയാണ് നല്‍കിയിരുന്നത്.കെപ്‌കോ ആശ്രയ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വിധവകള്‍ക്ക് 10 കോഴിയും, 10 കിലോ തീറ്റയും 50 രൂപയുടെ മരുന്നും നല്‍കാറുണ്ട്. പഞ്ചായത്തുകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികളും സബ്‌സിഡിയും അറിയാനായി പഞ്ചായത്തുകളുമായി ബന്ധപ്പെടാവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.