Sections

വിജയം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ പൂക്കൃഷി

Monday, Aug 29, 2022
Reported By admin
cultivation

വിഷുക്കാലത്ത് തരിശുഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചക്കറി കൃഷിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൂക്കൃഷി ആരംഭിച്ചത്


ഓണത്തിന് പൂക്കളമൊരുക്കാന്‍ അതിര്‍ത്തി കടന്നാണ് എല്ലാ വര്‍ഷവും പൂക്കളെത്തുന്നത്. ഇത്തവണ നാടിന്റെ അത്തപ്പൂക്കളത്തില്‍ പെരുമണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂക്കളും ഉണ്ടാവും. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയ പൂക്കൃഷിയില്‍ ചെട്ടിയും വാടാര്‍മല്ലിയും വിളവെടുപ്പിനൊരുങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരേക്കറില്‍ പൂക്കൃഷിയൊരുക്കിയത്. 15 തൊഴിലുറപ്പ് തൊഴിലാളികള്‍ ആയിരം രൂപ വീതമെടുത്താണ് മെയ് മാസത്തില്‍ കൃഷി തുടങ്ങിയത്. 

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ദിനങ്ങളായി പരിഗണിച്ചാണ് കൃഷിയുടെ പരിപാലനം നടപ്പാക്കിയത്. ബംഗളൂരുവില്‍ നിന്നെത്തിച്ച വിത്ത് മുളപ്പിച്ച് നാലായിരത്തോളം ചെടികളാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷിയെ സമ്പുഷ്ടമാക്കിയതെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.എം പ്രതീഷ് പറഞ്ഞു.

പൂക്കള്‍ പൊതുവിപണിയിലേക്കാള്‍ വില കുറച്ചാണ് വില്‍പ്പന നടത്തുക. ഇതിനോടകം നിരവധി പേര്‍ മുന്‍കൂട്ടി ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷുക്കാലത്ത് തരിശുഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചക്കറി കൃഷിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൂക്കൃഷി ആരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് തീരുമാനമെന്നും പൂക്കൃഷിയെ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.