- Trending Now:
സ്വർണ പണയ മേഖലയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സ്വർണ പണയ മേഖലയെ ദീർഘകാലാടിസ്ഥാനത്തിൽ ശക്തമാക്കാനും നഷ്ടസാധ്യതകൾ ഒഴിവാക്കാനും വേണ്ടിയുള്ള കരടു നയം റിസർവ് ബാങ്ക് 2025 ഏപ്രിലിൽ പുറത്തിറക്കിയിരുന്നു. ഇതേ സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു. കർഷകർ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ ഇങ്ങനെ പ്രതിഷേധം ഉയർത്തിയവരിൽ പെടുന്നു. പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിൽ വരുന്നതോടെ അവർ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ വായ്പാ ദാതാക്കളെ ആശ്രയിക്കാൻ നിർബന്ധിതരാകുമെന്നാണ് പ്രതിഷേധം ഉയർത്തുന്നവർ അഭിപ്രായപ്പെടുന്നത്.
ആശങ്കകൾ ഉയരുന്നതിനിടെ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. വായ്പ എടുക്കുന്നവർ, പ്രത്യേകിച്ച് ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും സ്വർണ പണയത്തെ വൻ തോതിൽ ആശ്രയിക്കുന്ന വിഭാഗത്തിന് നേരിടേണ്ടി വരുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ ഈ കത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) കരടു നിർദ്ദേശങ്ങൾ സംബന്ധിച്ച് റിസർവ് ബാങ്കിനു ഫീഡ്ബാക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പരിശുദ്ധി സംബന്ധിച്ച നിർബന്ധിത സർട്ടിഫിക്കേഷൻ, പണയപ്പെടുത്തുന്ന സ്വർണത്തിൻറെ ഉടമസ്ഥത സ്ഥാപിക്കാനുയുള്ള സ്റ്റിക്കർ രേഖ, സ്വീകരിക്കുന്ന സ്വർണത്തിൻറെ രൂപം സംബന്ധിച്ച നിയന്ത്രണങ്ങൾ, വായ്പ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച കൂടുതൽ നിരീക്ഷണങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് റിസർവ്വ് ബാങ്കിൻറെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വർണ പണയം പ്രയോജനപ്പെടുത്തുന്നവരെ ഈ നിബന്ധനകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഡിഎഫ്എസ് ശുപാർശ ചെയ്തിട്ടുള്ളത്. ചെറിയ തുകകൾക്കുള്ള സ്വർണ പണയ വായ്പകൾ സമയാസമയത്ത് ലഭ്യമാകുന്ന രീതിയിൽ വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പാക്കാൻ ഈ ഇളവ് ആവശ്യമാണെന്ന് ഡിഎഫ്എസ് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, വനിതകൾ, സൂക്ഷ്മ സംരംഭകർ തുടങ്ങിയവരാണ് തങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി പ്രധാനമായും ഇത്തരത്തിലുള്ള സ്വർണ പണയ വായ്പകളെ ആശ്രയിക്കുന്നത്.
ഇന്ത്യൻ കുടുംബങ്ങളിൽ സ്വർണത്തിന് എന്നും ഒരു പ്രത്യേക സ്ഥാനമാണുള്ളത്. അടുത്തിടെയുള്ള ഒരു റിപോർട്ട് പ്രകാരം ഇന്ത്യയിലെ വീടുകളിലെല്ലാം കൂടി 25,000 ടൺ സ്വർണമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ 10 കേന്ദ്ര ബാങ്കുകളിൽ മൊത്തമുള്ള സ്വർണ ശേഖരത്തെ മറി കടക്കുന്നതാണിത്. മൂല്യം എന്നതിനേക്കാൾ പാരമ്പര്യം, സ്നേഹം, സുരക്ഷ എന്നിവയുടെ അടയാളം കൂടിയാണ് സ്വർണം.
ദശലക്ഷക്കണക്കിനു പേർക്ക് തലമുറകളായി തങ്ങളുടെ പ്രതികൂല സാഹചര്യങ്ങളിൽ അടിയന്തര ആരോഗ്യ പരചരണം, വിദ്യാഭ്യാസം, ചെറുകിട ബിസിനസ് ആവശ്യങ്ങൾ, കാർഷിക ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി വിശ്വസനീയമായി ആശ്രയിക്കാവുന്ന ഒരു വായ്പ ഉപാദിയാണ് സ്വർണ പണയം. സ്വർണ പണയ മേഖല ഈ മാറ്റങ്ങൾക്കായി തയ്യാറാകുമ്പോഴും ഇക്കാര്യത്തിൽ ഉപഭോക്തൃ കേന്ദ്രീകൃത കാഴ്ചപ്പാടോടെയുള്ള വിശകലനവും ആവശ്യമാണ്.
കരടു മാർഗനിർദ്ദേശങ്ങളിൽ റിസർവ് ബാങ്ക് മുന്നോട്ടു വെച്ചിട്ടുള്ളവ എന്തെല്ലാമാണ്? എന്തുകൊണ്ടാണ് രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള വായ്പ എടുക്കുന്നവരെ ഒഴിവാക്കണമെന്ന് ധനമന്ത്രാലയം ശുപാർശ ചെയ്തത്.
പണയപ്പെടുത്തുന്ന സ്വർണത്തിൻറെ ഉടമസ്ഥതാവകാശം സംബന്ധിച്ച തെളിവുകൾ വായ്പ എടുക്കുന്നവർ ഹാജരാക്കണം എന്നതാണ് കരടു നിർദ്ദേശങ്ങളിൽ മുഖ്യമായ ഒന്ന്. ഉടമസ്ഥത സംബന്ധിച്ച ഈ രേഖ വായ്പ നൽകുന്നവർ പരിശോധിക്കുകയും ഇതിൽ സംശയമില്ലെങ്കിൽ മാത്രം പണയമായി സ്വീകരിക്കുകയും വേണം.
തട്ടിപ്പുകളും ദുരുപയോഗങ്ങളും തടയാനായാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷേ, ഇന്ത്യൻ കുടുംബങ്ങളിലുള്ള സ്വർണത്തിൽ ഏറിയ പങ്കും തലമുറകളായി സൂക്ഷിക്കുന്നതാണ്. പല ആഭരണങ്ങൾക്കും അതു വാങ്ങിയതിൻറെ രേഖകളൊന്നും കാണുകയുമില്ല. രസീതുകളുടെ അഭാവത്തിൽ ഒരു ഡിക്ലറേഷൻ മതിയാകുമെന്ന് റിസർവ് ബാങ്ക് അനുമതി നൽകിയാലും അത് എങ്ങനെ നടപ്പാക്കും, ഡിക്ലറേഷൻ സാധുവായി തുടരുമോ തുടങ്ങിയവയെല്ലാം അവ്യക്തമാണ്. വായ്പയ്ക്കായി വീട്ടിലെ സ്വർണം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ ഒഴിവാക്കപ്പെടുന്നതിനുള്ള സാധ്യതയും ഇവിടെയുണ്ട്.
വായ്പ എടുക്കുന്നവർ സ്വർണത്തിൻറെ ശുദ്ധത സംബന്ധിച്ച് ഒരു സർട്ടിഫിക്കറ്റ് വായ്പ നൽകുന്നവർക്ക് നൽകണം എന്നും കരട് നിർദ്ദേശങ്ങളിലുണ്ട്. ശുദ്ധതയുടെ നിലവാരം, ഭാരം, കുറവ്, ചിത്രം, മൂല്യം എന്നിവ അതിലുണ്ടാകണം. സുതാര്യത മെച്ചപ്പെടുത്താനും മൂല്യനിർണയം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കുമെങ്കിലും അധിക ഡോക്യുമെൻറേഷനാവും അതിൻറെ ഫലം. വായ്പ നൽകൽ വൈകിപ്പിക്കാൻ, പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിൽ, ഇതിടയാക്കും.
സ്വർണ്ണപ്പണയ വായ്പകൾ അടിയന്തിര ഘട്ടങ്ങളിലാണ് സാധാരണയായി ആളുകൾ എടുക്കാറുള്ളത്. അതിനാൽ കൂടുതൽ പ്രവർത്തനപരമായ നടപടിക്രമങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ ഉടനടി പണം ആവശ്യമുള്ള യഥാർത്ഥ വായ്പക്കാർക്ക് ഇത് നിർണായകമാകാൻ സാധ്യതയുണ്ട്.
വായ്പകൾക്കായി പണയം വെക്കുന്ന സ്വർണം സംബന്ധിച്ച് കൂടുതൽ കർശനമായ നിർവ്വചനവും റിസർവ് ബാങ്ക് മുന്നോട്ടു വെക്കുന്നുണ്ട്. സ്വർണ ആഭരണങ്ങളും (ഒരു കിലോഗ്രാം വരെ) ബാങ്ക് വിതരണം ചെയ്ത 22 കാരറ്റ് ശുദ്ധതയുള്ള സ്വർണ നാണയങ്ങളും (50 ഗ്രാം വരെ) മാത്രമായിരിക്കും പരിഗണിക്കുക.
വായ്പ നൽകുന്നവരുടേയും എടുക്കുന്നവരുടേയും സാധ്യതകൾ ചുരുക്കുന്നതാണ് ഈ നടപടി. വായ്പ എടുക്കുന്ന പലരും, പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവും ചെറു പട്ടണങ്ങളിലുള്ളവരും, തങ്ങളുടെ കയ്യിൽ ഏതു രീതിയിലെ സ്വർണമാണോ ഉള്ളത്, അതു പണയം വെക്കുന്ന രീതിയാണു പിന്തുടരുന്നത്. ചടങ്ങുകളിൽ ലഭിക്കുന്ന പാത്രങ്ങളും നാണയങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ഈ വിഭാഗത്തിന് സ്വർണ പണയം പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളെ ചുരുക്കും. അനൗപചാരിക വായ്പാ രംഗത്തേക്ക് തിരിയാൻ അതവരെ പ്രേരിപ്പിക്കുകയും ചെയ്യും.
മൂല്യ നിർണയം സംബന്ധിച്ച രീതിയാണ് ഉപഭോക്താക്കൾക്ക് പ്രതികൂലമാകുന്ന മറ്റൊന്ന്. വായ്പ എടുക്കുന്ന ഒരു വ്യക്തി 24 കാരറ്റ് സ്വർണമാണ് പണയം വെക്കുന്നതെങ്കിലും വായ്പ നൽകുന്നത് 22 കാരറ്റ് സ്വർണത്തിൻറെ മാനദണ്ഡങ്ങൾ അനുസരിച്ചാവും. അതുപോലെ 22 കാരറ്റിൽ കുറവ് ശുദ്ധതയുള്ള സ്വർണം മൂല്യ നിർണയത്തിനായി 22 കാരറ്റിന് തുല്യമായ നിരക്കിലേക്കു മാറ്റേണ്ടിയും വരും.
ആർബിഐ വായ്പദായകരിൽ സ്വർണ്ണത്തിൻറെ മൂല്യനിർണ്ണയം ഏകീകരിക്കാനും സ്വർണ്ണത്തിൻറെ ശുദ്ധിയെക്കുറിച്ചുള്ള തർക്കങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യമുള്ള ആസ്തികൾ പണയം വെക്കുമ്പോഴും കുറഞ്ഞ വായ്പാ തുക ലഭിക്കുന്നതിന് കാരണമായേക്കാം. ഇത് ഉപഭോക്താവിൻറെ കാഴ്ചപ്പാടിൽ നീതിയുക്തമായി തോന്നിയെന്ന് വരില്ല.
എന്ത് ആവശ്യത്തിനാണ് വായ്പ എന്നു വ്യക്തമാക്കുകയും അതിനു മാത്രം വായ്പാ തുക ഉപയോഗിക്കുന്നു എന്നു നീരീക്ഷിക്കുകയും ചെയ്യണം എന്നും കരട് നിർദ്ദേശങ്ങളിലുണ്ട്. ഉത്തരവാദിത്തം എന്നത് പ്രധാനപ്പെട്ടതാണെങ്കിലും വിവിധങ്ങളായ ആവശ്യങ്ങൾക്കു വേണ്ടി സ്വർണം പണയം വെക്കുന്നവരുടെ സ്വയം നിർണയം ഈ തലത്തിലുള്ള നിരീക്ഷണത്തിൻറെ പശ്ചാത്തലത്തിൽ ലംഘിക്കപ്പെടും.
ഈ മേഖലയിൽ സ്വയം പര്യാപ്തതയും സുതാര്യതയും കൊണ്ടു വരിക എന്ന ആശയത്തിൻറെ അടിസ്ഥാനത്തിലാണ് ഈ കരടു നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പക്ഷേ, പുതിയ നിയന്ത്രണ മാനദണ്ഡങ്ങൾ വായ്പ എടുക്കുന്നവരെ തന്നെ അകറ്റുന്ന രീതിയിലാകരുത്. വനിതകളേയും ചെറുകിട ബിസിനസ് ഉടമസ്ഥരേയും കർഷകരേയുമെല്ലാം ആശ്രയിക്കാവുന്നതും വേഗത്തിലുള്ളതുമായ ആവശ്യ സമയത്തു ലഭ്യമായ ഈ വായ്പ ലഭ്യമാകുന്നതിൽ നിന്ന് അകറ്റരുത്. നിർദ്ദേശങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ റിസർവ്വ് ബാങ്ക് തേടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സന്തുലിതമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ ബിസിനസ് മേഖലയ്ക്കുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.