Sections

വൈഗയിലൂടെ കാർഷിക മേഖലയിലെ പുതിയ ആശയങ്ങൾ കർഷകർക്കും സംരംഭകർക്കും പകർന്നു നൽകും:  കൃഷി മന്ത്രി പി പ്രസാദ്

Friday, Feb 17, 2023
Reported By Admin
Vaiga 2023

'വൈഗ 2023'ൽ കാർഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്


കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന 'വൈഗ 2023'ൽ കാർഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ദേശീയ - അന്തർദേശീയ തലത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ കാർഷിക മേഖലയിലെ പുതിയ ട്രെന്റുകൾ, വ്യത്യസ്ത ആശയങ്ങൾ, കൃഷി രീതികൾ എന്നിവ കർഷകർക്കും സംരംഭകർക്കും പകർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം 'സമേതി' സംഘടിപ്പിച്ച ഡി പി ആർ ക്ലിനിക്കിന്റെ രണ്ടാം ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മൂല്യ വർദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയുടെ ഭാഗമായി, കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കാനും മൂല്യ വർദ്ധനവ് നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കർഷകരുമായി ബന്ധിപ്പിക്കുവാൻ ബിസിനസ്സ്2ബിസിനസ്സ് (ബി2ബി) മീറ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക സംരംഭകരെ സഹായിക്കുവാനും വഴികാട്ടിയാകുവാനും ഡി.പി.ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും. കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് മുതൽക്കൂട്ടാകുകയാണ് വൈഗ 2023 ഡി പി ആർ ക്ലിനിക് വഴി ലക്ഷ്യമിടുന്നതെന്നും, തുടർന്നും രണ്ട് മാസ ഇടവേളകളിൽ ക്ലിനിക്ക് സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 'കേരൾ ആഗ്രോ' ബ്രാൻഡിൽ എത്തിക്കും. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉത്പന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. അടുത്ത ഘട്ടത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി ബ്രാൻഡിൽ ഉൾപ്പെടുത്തി ഓൺലൈനിൽ ലഭ്യമാക്കും. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന രീതിയിൽ കർഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും ഉൽപ്പന്നങ്ങൾ ഓൺലൈനിലെത്തിക്കും. 500 ഓളം കൃഷിഭവനുകളിലെ ഉൽപ്പന്നങ്ങൾ വൈഗയിൽ ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാർഷികമേഖലയിലെ പ്രധാന പ്രശ്നനങ്ങൾക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തും. വ്യത്യസ്ത പ്രശ്നങ്ങൾക്ക് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ വേദിയിൽ വച്ച് പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിക്കും. നിലവിൽ ലഭിച്ച അപേക്ഷകളുടെയും പരിഹാരമാർഗ്ഗങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.