Sections

ട്വിറ്റര്‍ ആര് വാങ്ങിയാലും ഇന്ത്യന്‍ നിയമം പാലിച്ചേ പറ്റൂ; മസ്‌കിനെ ഉന്നംവെച്ച് രാജീവ് ചന്ദ്രശേഖര്‍

Friday, Oct 28, 2022
Reported By admin
twitter

ഏകദേശം 346 കോടിയിലേറെ രൂപയാണ് മസ്‌ക് പിരിച്ചുവിട്ട ട്വിറ്റര്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിന് ലഭിക്കുക

 

ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും തലവന്‍ എന്നതിനെക്കാള്‍ ഇന്ത്യയില്‍ ഇന്ന് ചര്‍ച്ചയാകുന്നത് ട്വിറ്ററിന്റെ ഏറ്റെടുക്കലിലൂടെയാണ്. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. അതിനു പിന്നാലെ ഇന്ത്യന്‍ വംശജനായ ട്വിറ്റര്‍ സിഇഒ പരാഗി അഗര്‍വാള്‍ അടക്കമുള്ളവര്‍ പുറത്താക്കപ്പെട്ടു.

വ്യാജ അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് സിഇഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ളവര്‍ക്കെതിരേ മസ്‌ക് നടപടിയെടുത്തത്. വരും ദിവസങ്ങളില്‍ മസ്‌കിന്റെ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ട്വിറ്ററില്‍ അരങ്ങേറുമെന്നും കൂടുതല്‍ ജീവനക്കാര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം പക്ഷി ഇനി സ്വതന്ത്രമാണ് എന്നാണ് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തശേഷം മസ്‌ക് ട്വീറ്റ് ചെയ്തത്. മനുഷ്യരാശിയെ സഹായിക്കാനാണ് താന്‍ ട്വിറ്റര്‍ ഏറ്റെടുത്തത് എന്നാണ് മസ്‌ക് ട്വീറ്റില്‍ അവകാശപ്പെടുന്നത്.

മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ വന്‍ മാറ്റങ്ങളാകും ട്വിറ്ററില്‍ ഉണ്ടാക്കുക എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പലപ്പോഴും തുറന്ന പോരില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുള്ള ട്വിറ്ററിന്റെ ഇന്ത്യയിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ടെക് ലോകം. എന്നാല്‍ ട്വിറ്ററിന്റെ ഉടമയും മേധാവിയുമൊക്കെ ആരായാലും ഇന്ത്യയിലെ നിയമം പാലിച്ചേ മതിയാകൂ എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.


ട്വിറ്ററില്‍ ഇനി ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമോ എന്നാണ് മസ്‌കിന്റെ ചുമതല ഏറ്റെടുക്കലിനുശേഷം ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്. ട്വിറ്ററിനെ സ്വതന്ത്രമാക്കിയെന്ന് മസ്‌ക് പറയുമ്പോള്‍ അത് പലരും വിദ്വേഷ പ്രചരണത്തിനുള്ള മാര്‍ഗമായി മാറ്റുമോ എന്നതാണ് ഉയരുന്ന ആശങ്ക. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ട്വീറ്റുകള്‍ ചെയ്യുന്നവര്‍ക്ക് അതത് രാജ്യങ്ങളിലെ നിയമം ബാധകമായിരിക്കുമെന്നും മസ്‌ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കിന്റെ ഏറ്റെടുക്കലിനു പിന്നാലെ ട്വിറ്ററില്‍ നടക്കുന്ന കോടികളുടെ ഇടപാടുകളും ആരെയും അമ്പരപ്പിക്കുന്നതാണ്. ഏകദേശം 4400 കോടി ഡോളര്‍ ആണ് ട്വിറ്ററിനെ ഏറ്റെടുക്കാനായി മസ്‌ക് മുടക്കിയിരിക്കുന്നത്. ഇതിനു പുറമെ ഇപ്പോള്‍ മസ്‌ക് പിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടിവരുന്ന തുകകള്‍ സംബന്ധിച്ച കണക്കും ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ഏകദേശം 346 കോടിയിലേറെ രൂപയാണ് മസ്‌ക് പിരിച്ചുവിട്ട ട്വിറ്റര്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിന് ലഭിക്കുക. ട്വിറ്ററിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെല്‍ സെഗാളിന് 209 കോടിയും ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ ഗാഡ്ഡെക്ക് 103 കോടി രൂപയും ലഭിക്കും. ഉയര്‍ന്ന ജീവനക്കാരടക്കം വലിയൊരു ശതമാനം ഉടന്‍ ട്വിറ്റര്‍ വിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.