- Trending Now:
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ഡിസംബർ 12 മുതൽ 14 വരെ കോവളത്ത് സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ 2025 ൻറെ ഭാഗമായുള്ള പാൻ ഇന്ത്യൻ ഹാക്കത്തോണായ 'ഹാക്ക് ഇമാജിൻ 2025' ലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അത്യാധുനിക എഐ പരിഹാരങ്ങൾ നിർമ്മിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഇന്നൊവേറ്റർമാർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാം. ഡിസംബർ 12, 13 തീയതികളിൽ ഹഡിൽ ഗ്ലോബൽ വേദിയായ ദി ലീല റാവിസിലാണ് ഏജൻറിക് എഐ ഹാക്കത്തോൺ നടക്കുക.
ഓട്ടോണമസ് ഡിസിഷൻ മേക്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഇൻറലിജൻറ് കൊളാബറേഷൻ എന്നിവയ്ക്ക് കഴിവുള്ള എഐ ഏജൻറുമാരെ സൃഷ്ടിക്കുകയാണ് പങ്കെടുക്കുന്നവരുടെ വെല്ലുവിളി. ഉയർന്ന തീവ്രതയുള്ള 24 മണിക്കൂർ ഇന്നൊവേഷൻ സ്പ്രിൻറ് ആയിട്ടാണ് ഹാക്കത്തോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഷോർട്ട്ലിസ്റ്റ് ചെയ്ത ടീമുകൾക്ക് ഹഡിൽ ഗ്ലോബലിൻറെ നിക്ഷേപക ശൃംഖലയിലേക്ക് നേരിട്ട് പിച്ച് ചെയ്യാനുള്ള അവസരം ലഭിക്കും. ഇത് കെഎസ്യുഎം വഴി ഇൻകുബേഷൻ, മെൻറർഷിപ്പ്, ഫണ്ടിംഗ് പിന്തുണ എന്നിവയ്ക്ക് വഴിയൊരുക്കും.
പങ്കാളിത്തം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 7.
രജിസ്ട്രേഷന്: huddleglobal.co.in/agentic-ai/
ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പ് കേരളത്തെ ശക്തമായ ഇന്നൊവേഷൻ മേഖലയുടെ പിന്തുണയോടെ ഉയർന്ന സാധ്യതയുള്ള ആഗോള സാങ്കേതിക കേന്ദ്രമായി പ്രദർശിപ്പിക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഇന്നൊവേറ്റർമാർ, നയരൂപകർത്താക്കൾ, ചിന്തകർ തുടങ്ങിയവരുടെ ഒത്തുചേരലായി പരിപാടി മാറും.
സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുൻകാല ഹഡിൽ ഗ്ലോബൽ വേദികളിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ആഗോള നിക്ഷേപകർ, സർക്കാർ ഏജൻസികൾ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ബെൽജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡിൽ ഗ്ലോബൽ വഴിയൊരുക്കി.
നിർമ്മിത ബുദ്ധി (എഐ), ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത്ടെക്, ലൈഫ് സയൻസസ്, ഓഗ്മെൻറഡ്/വെർച്വൽ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകൾക്ക് ഹഡിൽ ഗ്ലോബൽ പ്രാധാന്യം നൽകും. ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ മികച്ച ആശയങ്ങൾ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചർച്ചകൾ, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകൾ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.