Sections

പ്രവാസി സംരംഭകർക്കായി ഫെബ്രുവരി രണ്ടിന് നോർക്ക-കനറാ ബാങ്ക് വായ്പാ നിർണയ ക്യാമ്പ്

Thursday, Jan 25, 2024
Reported By Admin
Norka Canara Bank Loan Camp

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപമുളള ജെ.ആർ.ജെ കോൺഫറൻസ് ഹാളിൽ നടക്കുന്ന മേള രാവിലെ 9.30 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ പങ്കെടുക്കും.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം.

താത്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem മുഖേന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാം. പാസ്പോർട്ടിന്റെ പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

ഒരു ലക്ഷം രൂപ മുതൽ 30ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് വഴി സംരംഭകർക്ക് നൽകിവരുന്നു. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939(ഇന്ത്യയിൽ നിന്നും) 91-8802012345(വിദേശത്തുനിന്നും മിസ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.