Sections

കാരവാന്‍ ടൂറിസത്തിന് പ്രോത്സാഹനവുമായി കെഎസ്‌ഐഡിസി

Wednesday, Dec 01, 2021
Reported By Admin
CARAVAN TOURISM

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്  

കാരവാന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ കൂടി സഹകരണം ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വളരെ അനുകൂലമായ സമീപനമാണ് വ്യവസായ വകുപ്പില്‍ നിന്നും ഉണ്ടായത്. ഇപ്പോള്‍ കാരവാന്‍ പാര്‍ക്കുകള്‍ക്കും വാഹനങ്ങള്‍ക്കും വായ്പ അനുവദിക്കാന്‍ കെഎസ്‌ഐഡിസി തീരുമാനിച്ചത് ഏറെ സ്വാഗതാര്‍ഹമാണ്. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവിനും കെഎസ്‌ഐഡിസിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. 


ടൂറിസ്റ്റ് കാരവാനുകള്‍ വാങ്ങുന്നതിനും പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും പരമാവധി അഞ്ച് കോടി രൂപ വരെ വായ്പ നല്‍കാനാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) തീരുമാനിച്ചിട്ടുള്ളത്. 


ഒന്നില്‍ കൂടുതല്‍ കാരവന്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് ഒരു കോടി രൂപയിലധികം വായ്പ അനുവദിക്കും. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ ചെലവിന്റെ 70 ശതമാനം കെഎസ്‌ഐഡിസി വായ്പയായി നല്‍കും. ഒരു വാഹനത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വായ്പ. ഇത്തരത്തില്‍ കാരവാന്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും പാര്‍ക്ക് സ്ഥാപിക്കുന്നതിനുമായി പരമാവധി അഞ്ച് കോടി രൂപ വരെയാണ് കെഎസ്‌ഐഡിസി അനുവദിക്കുന്നത്. 


പെട്ടെന്നുള്ള തിരിച്ചടവിന് 0.5 ശതമാനം റിബേറ്റോടെ പലിശ 8.75 ശതമാനമായിട്ടാണ് (ഫ്‌ളോട്ടിംഗ്) നിശ്ചയിച്ചിട്ടുള്ളത്. ആറ് മാസത്തെ മൊറട്ടോറിയം കാലയളവിന് ശേഷം 84 മാസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കണം. ആദ്യത്തെ 100 കാരവാനുകള്‍ക്ക് 7.50 ലക്ഷം രൂപ അല്ലെങ്കില്‍ ചെലവിന്റെ 15 ശതമാനം സബ്‌സിഡി ലഭിക്കും. അടുത്ത 100 വാഹനങ്ങള്‍ക്ക് 5 ലക്ഷം രൂപയോ ചെലവിന്റെ 10 ശതമാനമോ ലഭിക്കും. 201 മുതല്‍ 300 വരെ ഇത് 2.50 ലക്ഷം രൂപയോ ചെലവിന്റെ 5 ശതമാനമോ ആയിരിക്കും. മൂന്ന് വര്‍ഷത്തേക്ക് ഒരു വ്യക്തിഗത നിക്ഷേപകനോ ഗ്രൂപ്പിനോ അഞ്ച് കാരവാനുകള്‍ക്ക് സബ്‌സിഡി ലഭിക്കും. 


സെപ്റ്റംബര്‍ മാസത്തിലാണ് കേരളത്തില്‍ കാരവാന്‍ ടൂറിസം പ്രഖ്യാപിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. കെഎസ്‌ഐഡിസി വായ്പാ പദ്ധതി കാരവാന്‍ ടൂറിസത്തിന് കൂടുതല്‍ കരുത്തേകും. 
വായ്പയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് - www.ksidc.org, 0471 2318922, 0484 2323010


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.